NRI DESK: ഇസ്രയേലിന്റെ മിസൈൽ ആക്രമണത്തിൽ ശവപ്പറമ്പായി മാറിയ ഗാസയില്‍ ജീവൻ നഷ്ടപ്പെട്ട പലസ്തീൻ പൗരൻമാരുടെ എണ്ണം 40,000 കടന്നു. 2023 ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം 40,005 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. 92,401 പേർക്കാണ് പരുക്കേറ്റിട്ടുള്ളത്. മരിച്ചവരില്‍ കൂടുതല്‍ പേരും സാധാരണക്കാരാണെന്നാണ് മന്ത്രാലയം അറിയിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ കൂടുതല്‍ സാധാരണക്കാരാണെന്ന് പറയുമ്പോഴും മറ്റുള്ളവർ എത്രയെന്ന് വ്യക്തമല്ല.
അതേസമയം ഗാസ ആരോഗ്യമന്ത്രാലയം ഉയർത്തിക്കാണിക്കുന്ന കണക്കുകള്‍ ഇസ്രയേല്‍ തള്ളി. ഹമാസാണ് ഭരണസംവിധാനം നിയന്ത്രിക്കുന്നതെന്നും അതിനാല്‍ കണക്കുകള്‍ വിശ്വസിനീയമല്ലെന്നുമാണ് ഇസ്രയേല്‍ ഉദ്യോഗസ്ഥരുടെ വാദം. 2009 മുതല്‍ 2021 വരെയുള്ള നിരവധി സംഘർഷങ്ങളില്‍ കൊല്ലപ്പെട്ടവരുടേയും കാണാതായവരുടേയും കണക്കുകള്‍ ഐക്യരാഷ്ട്ര സഭ രേഖപ്പെടുത്തിയിട്ടുണ്ട്.
കണക്കുകള്‍ സംബന്ധിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരോഗ്യമന്ത്രാലയവുമായുള്ള ഏകോപനം താറുമാറായാണ് തുടരുന്നതെന്ന് യുഎൻ സെക്രട്ടറി ജനറല്‍ വക്താവ് ഫർഹാൻ ഹഖ് വ്യക്തമാക്കി.