ഒമാനില്‍ ചില തസ്തികകളില്‍ വീണ്ടും വിസാവിലക്ക്; മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് തിരിച്ചടി

മസ്‌കത്ത്: മലയാളികള്‍ ഉള്‍പ്പടെയുള്ള ആയിരക്കണക്കിന് പ്രവാസികള്‍ ജോലി ചെയ്യുന്ന ചില തസ്തികകളില്‍ വീണ്ടും വിസ നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍ ഭരണകൂടം. ഇലക്ട്രിഷന്‍, വെയ്റ്റര്‍, പെയ്ന്റര്‍, കണ്‍സ്ട്രക്ഷന്‍, ടെയിലറിംഗ്, ലോഡിങ്, സ്റ്റീല്‍ ഫിക്‌സര്‍, ബാര്‍ബര്‍ തുടങ്ങിയ നിരവധി തസ്തികള്‍ക്ക് പുതിയ വീസ അനുവദിക്കില്ലെന്നാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചിരിരിക്കുന്നത്. 2024 സെപ്റ്റംബര്‍ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരികയെന്നാണ് ലഭിക്കുന്ന വിവരം.

നിലവില്‍ ഈ തസ്തികകളിലേക്ക് ആറ് മാസത്തെ വീസ വിലക്കാണ് തൊഴില്‍ മന്ത്രാലയം പുറത്തറിക്കിയ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. ഒമാനില്‍ നൂറില്‍പരം വിഭാഗങ്ങളില്‍ വീസ വിലക്ക് നിലവിലുണ്ട്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് കര്‍ശന നയങ്ങളാണ് ഒമാന്‍ നടപ്പാക്കിവരുന്നത്. ഇത് ഓരോ ആറുമാസം കൂടുംതോറും പുതുക്കിവരികയുമാണ്. ഈ മേഖലകളിലേക്ക് കൂടുതല്‍ സ്വദേശികളെ നിയമിക്കുന്നതിന്റെ ഭാഗമായാണ് വീസ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സ്വദേശിവത്കരണത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ മന്ത്രാലയം ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചിരുന്നു.