കൊച്ചി: മലയാള ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോർട്ട് പുറത്തുവിടാൻ ഹൈക്കോടതി ഉത്തരവ്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. എറണാകുളം സ്വദേശിയായ നിര്‍മാതാവ് സജിമോന്‍ പാറയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ച് തള്ളിയത്. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിടണമെന്നാണ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് റിപ്പോര്‍ട്ടിന്റെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പുകള്‍ നല്‍കണമെന്നും സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. എ.എ അബ്ദുല്‍ ഹക്കീമിന്റെ ഉത്തരവിനെതിരെയാണ് സജിമോന്‍ പാറയില്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്ന് വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു.
അതേസമയം ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും സര്‍ക്കാര്‍ നേരത്തെ എടുത്ത നിലപാട് തന്നെ തുടരുമെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സര്‍ക്കാര്‍ നിലപാട് തന്നെയാണ് ഹൈക്കോടതിയും പറഞ്ഞിരിക്കുന്നതെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ കേരളത്തില്‍ സിനിമ കോണ്‍ക്ലേവ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. കോണ്‍ക്ലേവിലെ ചര്‍ച്ചകളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും സിനിമ നയം രൂപീകരിക്കുകയെന്നും മന്ത്രി അറിയിച്ചു.