ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കൊലക്കുറ്റം; ഉത്തരവിട്ട് ധാക്ക ചീഫ് മെട്രോപൊളിറ്റന്‍ കോടതി

ധാക്ക: പട്ടാള അട്ടിമറിയെ തുടര്‍ന്ന് രാജ്യം വിട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ പലചരക്കുകട ഉടമയായ അബു സെയ്ദ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് ഹസീനയ്‌ക്കെതിരെ ബംഗ്ലാദേശ് ഭരണകൂടം കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ഹസീനയ്‌ക്കെതിരെ കുറ്റം ചുമത്തുന്നതിന് ധാക്ക ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കി. ഹസീനയെക്കൂടാതെ അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഉബൈദുല്‍ ഖാദര്‍, മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, മുന്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ചൗധരി അബ്ദുല്ല അല്‍ മാമൂന്‍ എന്നിവരുള്‍പ്പെടെ ആറുപേരാണ് കേസിലെ പ്രതികള്‍. അബു സെയ്ദിന്റെ സുഹൃത്ത് അമീര്‍ ഹംസ ഷട്ടീല്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്. ഹസീന രാജ്യം വിട്ടതിനുശേഷം അവര്‍ക്കെതിരെ ചുമത്തുന്ന ആദ്യത്തെ കേസാണിത്.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് രാജിക്ക് പിന്നാലെ ഓഗസ്റ്റ് അഞ്ചിനാണ് ഹസീന രാജ്യം വിട്ടത്. പിന്നാലെ നൊബേല്‍ പുരസ്‌കാര ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ബംഗ്‌ളാദേശില്‍ ഇടക്കാല സര്‍ക്കാര്‍ ചുമതലയേറ്റിരുന്നു. ഹസീന രാജ്യത്തേക്ക് അധികം വൈകാതെ തിരിച്ചെത്തുമെന്ന് മകന്‍ സജീബ് വസേദ് ജോയി പറഞ്ഞിരുന്നു. ‘ഇപ്പോള്‍ മാതാവ് ഇന്ത്യയിലാണുള്ളതെന്നും ഇടക്കാല സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന നിമിഷം ബംഗ്‌ളാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പുണ്ടെന്നും മകന്‍ വ്യക്തമാക്കി. നിലവില്‍ ന്യൂഡല്‍ഹിയിലെ സുരക്ഷിതമായ അജ്ഞാത കേന്ദ്രത്തിലാണ് ഹസീനയും സഹോദരിയുമുള്ളത്.

സര്‍ക്കാര്‍ ജോലിയില്‍ സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബാംഗങ്ങള്‍ക്കേര്‍പ്പെടുത്തിയ സംവരണം ബംഗ്ലാദേശില്‍ വന്‍ ഭരണവിരുദ്ധ പ്രക്ഷോഭത്തിലേക്ക് വഴിമാറുകയായിരുന്നു. തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് സംവരണത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. 1996 – 2001 കാലയളവില്‍ പ്രധാനമന്ത്രി പദത്തിലെത്തിയ ഹസീന 2008, 2014, 2018, 2024 തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായ വിജയം നേടിയിരുന്നു.