ദുബായ്: യു.എ.ഇ-യില്‍ സന്ദര്‍ശക വിസയിലെത്തിയതിനുശേഷം നിയമാനുസൃതമായ തൊഴില്‍ വിസ നേടാതെ പല കമ്പനികളിലും അനധികൃതമായി ജോലി ചെയ്യുന്ന പ്രവണത സാധാരണയാണ്. വ്യാപക പരിശോധനയിലൂടെ ഇത്തരക്കാരെ കണ്ടെത്തി അധികൃതര്‍ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും നിയമലംഘനം തുടരുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. വിസിറ്റ് വിസയില്‍ ജോലി ചെയ്യുന്നത് എല്ലായ്പ്പോഴും നിയമവിരുദ്ധമാണെങ്കിലും നിലവിലെ സാഹച്യത്തില്‍ ശക്തമായ നടപടി സ്വീകരിച്ചു വരുന്നതായി ദുബായ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പരിശോധന ശക്തമാക്കി ഇത്തരം നിയമലംഘകരെ കണ്ടെത്തുന്നതിലൂടെ കാലാവധി കഴിഞ്ഞും അനധികൃതമായി രാജ്യത്ത് താമസിക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി പ്രമുഖ ട്രാവല്‍ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടി. എല്ലാവരും നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അടുത്തിടെ ദുബായില്‍ കമ്പനികള്‍ കേന്ദ്രീകരിച്ച് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. വിസിറ്റ് വിസയിലെത്തി കാലാവധി കഴിഞ്ഞും താമസിക്കുന്നവര്‍ക്ക് അവരുടെ വിസ സ്റ്റാറ്റസ് നിയമവിധേയമാക്കാനും പിഴ കൂടാതെ മടങ്ങിപ്പോകാനും അനുവദിക്കുന്ന പൊതുമാപ്പ് ആനുകൂല്യത്തിന്റെ സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.
അതേസമയം 2024 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ അവസാനം വരെ ഏര്‍പ്പെടുത്തിയിരുന്ന പൊതുമാപ്പിലൂടെ ആയിരക്കണക്കിന് ആളുകളുടെ വിസ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടുണ്ട്. പൊതുമാപ്പ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് 2025 ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ 6,000-ത്തിലധികം നിയമലംഘകരെ പിടികൂടി നടപടി സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ സന്ദര്‍ശന വിസ കാലാവധി കഴിഞ്ഞുള്ള താമസക്കാരുടെ എണ്ണം 10 ശതമാനത്തില്‍ താഴെയായി കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പൊതുമാപ്പ് അവസാനിച്ചതിനുശേഷം ദുബായില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കിയതായും പിടികൂടുന്നവരെ യു.എ.ഇ-യില്‍ മടങ്ങിയെത്താന്‍ കഴിയാത്ത രീതിയിൽ നാടുകടത്തല്‍ അടക്കമുള്ള ശിക്ഷയാണ് കാത്തിരിക്കുന്നത്. അതേസമയം പുതിയ നിയമപ്രകാരം സന്ദര്‍ശക വിസക്കാരെ നിയമാനുസൃതമുള്ള തൊഴില്‍ വിസ നല്‍കാതെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം മുതല്‍ പത്ത് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിസിറ്റ് വിസയിലുള്ള ആരും തന്നെ രാജ്യത്തെ കമ്പനികളില്‍ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.