തിരുവനന്തപുരം: അപ്രതീക്ഷിതമായെത്തിയ കനത്തമഴയെ അവഗണിച്ച് രാജ്യ സ്വാതന്ത്ര്യത്തിന്റെ അഭിമാനവും ആവേശവും വാനോളമുയര്‍ത്തി സായുധസേനകളും സായുധേതര വിഭാഗങ്ങളും താളബദ്ധമായ ചുവടുകളോടെ പരേഡിന് അണിനിരന്നപ്പോള്‍ ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിനാഘോഷം പ്രൗഢോജ്ജ്വലമായി. രാവിലെ 9 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി. പരേഡില്‍ സായുധസേനാ വിഭാഗങ്ങളും സായുധേതര വിഭാഗങ്ങളുമടക്കം 29 പ്ലാറ്റൂണുകള്‍ അണിനിരന്നു. പാലക്കാട് എ.എസ്.പി അശ്വതി ജിജി സ്വാതന്ത്ര്യദിന പരേഡ് കമാന്‍ഡറായി. മുട്ടികുളങ്ങര കെ.എ.പി ബറ്റാലിയന്‍ രണ്ടിന്റെ അസിസ്റ്റന്റ് കമാന്‍ഡന്റ് പ്രമോദ്.വി സെക്കന്‍ഡ് ഇന്‍ കമാന്‍ഡായി. ബാന്‍ഡ് വിഭാഗങ്ങള്‍ അടക്കം 29 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. ഇതില്‍ 15 പ്ലാറ്റൂണുകള്‍ സായുധ സേനകളും 11 പ്ലാറ്റൂണുകള്‍ സായുധേതര വിഭാഗങ്ങളുമായിരുന്നു.
മലബാര്‍ സ്പെഷ്യല്‍ പൊലീസ്, സ്പെഷ്യല്‍ ആംഡ് പൊലീസ്, കേരള ആംഡ് പൊലീസ് ബറ്റാലിയന്‍1,2, 3, 4, 5 കേരള സായുധ വനിത പൊലീസ് ബറ്റാലിയന്‍, ഇന്‍ഡ്യ റിസര്‍വ് ബറ്റാലിയന്‍, തമിഴ്നാട് സംസ്ഥാന പൊലീസ്, റാപിഡ് റെസ്പോണ്‍സ് ആന്റ് റെസ്‌ക്യൂ ഫോഴ്സ്, തിരുവനന്തപുരം സിറ്റി പൊലീസ്, ജയില്‍, എക്സൈസ്, വനം, ഫയര്‍ ആന്റ് റെസ്‌ക്യു, മോട്ടോര്‍ വെഹിക്കിള്‍ വകുപ്പുകള്‍ എന്നിവയും സൈനിക് സ്‌കൂള്‍, എന്‍സിസി സീനിയര്‍ ഡിവിഷന്‍ ആര്‍മി ആണ്‍-പെണ്‍ വിഭാഗങ്ങള്‍, എന്‍സിസി സീനിയര്‍ ഡിവിഷന്‍ നേവല്‍ വിഭാഗം, എന്‍സിസി ജൂനിയര്‍ എയര്‍ വിഭാഗം, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ആണ്‍-പെണ്‍ വിഭാഗങ്ങള്‍, ഭാരത് സ്‌കൗട്ട്സ്, ഗൈഡ്സ്, തിരുവനന്തപുരം സിറ്റി പൊലീസ് അശ്വാരൂഢ സേന എന്നീ പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. ബ്രാസ് ബാന്‍ഡ്, പൈപ്പ് ബാന്‍ഡ് എന്നിവ പരേഡിന് താളമേകി.
രാവിലെ8.59ന് എത്തിയ മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി ഡോ. വി. വേണുവും സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബും ചേര്‍ന്ന് സ്വീകരിച്ചു. ദേശീയ പതാക ഉയര്‍ത്തിയ ശേഷം മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. പതാക ഉയര്‍ത്തുന്ന വേളയിൽ ചേതക് ഹെലികോപ്റ്ററില്‍ നിന്ന് പുഷ്പവൃഷ്ടി നടന്നു. തുടര്‍ന്ന് പരേഡ് കമാന്‍ഡര്‍ക്കൊപ്പം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചതിന് ശേഷം മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍, രാഷ്ട്രപതിയുടെ ഫയര്‍ സര്‍വീസ് മെഡലുകള്‍, രാഷ്ട്രപതിയുടെ കറക്ഷണല്‍ സര്‍വീസ് മെഡലുകള്‍ എന്നിവയ്ക്ക് അര്‍ഹരായവര്‍ക്ക് മുഖ്യമന്ത്രി മെഡലുകള്‍ സമ്മാനിച്ചു. കൂടാതെ ഉത്തംജീവന്‍ രക്ഷാപതക്, ജീവന്‍രക്ഷാപതക് എന്നിവ നേടിയവര്‍ക്കും മുഖ്യമന്ത്രി മെഡലുകള്‍ വിതരണം ചെയ്തു. സ്വാതന്ത്ര്യദിന പരേഡില്‍ മികവുകാട്ടിയ പ്ലാറ്റൂണുകള്‍ക്കുള്ള പുരസ്‌കാരങ്ങളും അദ്ദേഹം സമ്മാനിച്ചു. തുടര്‍ന്നു ജില്ലയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു.
ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍, എ.എ റഹീം എംപി, എം.എല്‍.എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ. പ്രശാന്ത്, സി.കെ ഹരീന്ദ്രന്‍, ജി. സ്റ്റീഫന്‍, ചീഫ് സെക്രട്ടറി ഡോ: വി. വേണു, സംസ്ഥാന പൊലീസ് മേധാവി ഡോ: ഷെയ്ക് ദര്‍വേഷ് സാഹെബ്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകള്‍ കാണാനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളുമടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരെത്തിയിരുന്നു.