ആധാര്‍-വോട്ടര്‍ ഐഡി ബന്ധിപ്പിക്കാത്തവര്‍ നേരിട്ടെത്തി വിശദീകരിക്കണം; നിര്‍ദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാളിതുവരെ ആധാര്‍ രേഖ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാത്തവര്‍ നേരിട്ടെത്തി വിശദീകരണം നല്‍കേണ്ടി വരും. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. ആധാര്‍ വിവരങ്ങള്‍ കൈമാറാന്‍ കഴിയാത്തതിന്റെ കാരണം ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ മുമ്പാകെ നേരിട്ടെത്തി വിശദീകരിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്ത് 98 കോടി പേരാണ് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ളതെങ്കിലും നിലവില്‍ 66 കോടിയോളം വോട്ടര്‍മാരുടെ വിവരങ്ങള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ളത്.

ഒരേ നമ്പറുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്തിട്ടുണ്ടെന്ന വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടിയന്തിര ഇടപെടല്‍. വോട്ടര്‍ തിരിച്ചറിയില്‍ രേഖയും ആധാറും അടങ്ങിയ ഡേറ്റാബേസുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വീണ്ടും വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ഭരണഘടന വിഭാവനം ചെയ്യുന്ന 326-ാം അനുച്ഛേദവും ജനപ്രാതിനിധ്യനിയത്തിലെ അനുബന്ധ വകുപ്പുകള്‍ പ്രകാരവുമാണ് ആധാര്‍-വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ പ്രക്രിയ നടത്തേണ്ടതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വിശദീകരിച്ചു.