വെള്ളവും വൈദ്യുതിയും കരുതലോടെ ഉപയോഗിക്കൂ; ചാര്‍ജ് വര്‍ദ്ധന ഏപ്രില്‍ ഒന്നു മുതല്‍

തിരുവനന്തപുരം: വെദ്യുതിക്കും വെള്ളത്തിനും 2025 ഏപ്രില്‍ ഒന്ന് മുതല്‍ വില വര്‍ദ്ധിക്കും. യൂണിറ്റിന് ശരാശരി 12 പൈസയായിരിക്കും വൈദ്യുതി വര്‍ദ്ധന. കഴിഞ്ഞ ഡിസംബറില്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ദ്ധനയാണ് ഏപ്രിലില്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. വെള്ളക്കരം അഞ്ച് ശതമാനമായാണ് വര്‍ദ്ധിക്കുന്നത്.

2027 വരെയുള്ള വൈദ്യുതി നിരക്കാണ് റഗുലേറ്ററി കമ്മീഷന്‍ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നത്. 2025- 26 സാമ്പത്തിക വര്‍ഷത്തെ നിരക്ക് ഏപ്രില്‍ ഒന്നിന് നിലവില്‍ വരും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 12 പൈസ വച്ചാണ് വര്‍ദ്ധന. ഫിക്സഡ് ചാര്‍ജും അഞ്ച് മുതല്‍ 30 രൂപ വരെ വിവിധ സ്ലാബ് അടിസ്ഥാനത്തില്‍ കൂടും. പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ദ്വൈമാസ ബില്ലില്‍ ഫിക്സഡ് ചാര്‍ജ് ഉള്‍പ്പെടെ 32 രൂപയാണ് കൂടുക. ചാര്‍ജ് വര്‍ദ്ധനവിലൂടെ 357.28 കോടിയുടെ അധിക വരുമാനമാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. ഇതിന് പുറമേ ഏപ്രില്‍ മാസം യൂണിറ്റിന് ഏഴ് പൈസ വച്ച് ഇന്ധന സര്‍ചാര്‍ജും ഈടാക്കും.

വെള്ളക്കരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ പ്രകാരമുള്ള അഞ്ച് ശതമാനം വര്‍ദ്ധനവാണ് ഉണ്ടാവുക. കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി ഇത് ഒഴിവാക്കിയിരുന്നു. ഇത്തവണ ഇത് ഒഴിവാക്കികൊണ്ടുള്ള ഉത്തരവൊന്നും വന്നിട്ടില്ല. അതിനാല്‍ നിരക്ക് വര്‍ദ്ധന ഉണ്ടാകുമെന്നാണ് ജല അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ മൂന്നര മുതല്‍ 60 രൂപ വരെ വെള്ളത്തിന്റെ വിലയില്‍ വര്‍ദ്ധനവുണ്ടാകും. എന്തായാലും മലയാളിയുടെ റമാദാന്‍, വിഷു ആഘോഷങ്ങള്‍ക്ക് ഇരുട്ടടി നല്‍കിയാണ് സര്‍ക്കാരിന്റെ വൈദ്യുതി-വെള്ളക്കര വര്‍ദ്ധന.